Source :- KASARGODVARTHA NEWS
മംഗ്ളുറു: (KasaragodVartha) അതിസങ്കീർണവും അത്യപൂർവവുമായ ആൻറി-ഗ്രേഡ് അയോടിക് ഡി-ബാഞ്ചിംഗ് ശസ്ത്രക്രിയ ഇൻഡ്യാന ഹോസ്പിറ്റൽ ആൻഡ് ഹാർട് ഇൻസ്റ്റിറ്റ്യൂടിൽ വിജയകരമായി നിർവഹിച്ചതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അയോർടിക് രക്തക്കുഴലിന്റെ ഒരു ഭാഗം വീര്‍ക്കുന്ന ഗുരുതരമായ അവസ്ഥ (Aortic Aneurysm) ബാധിച്ചു പ്രവേശിക്കപ്പെട്ട ഹാസനിൽ നിന്നുള്ള 65 കാരനാണ് ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് തിരിച്ചുവന്നത്.
അസഹനീയമായ വയറുവേദനയോടെ ബെംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയിൽ വയറിലെയും നെഞ്ചിന്റെയും അയോർടിക് രക്തക്കുഴലിന്റെ ഇടയിലായി രക്തക്കുഴലിന്റെ ഒരു ഭാഗം വലിയ തോതിൽ വീര്‍ത്തതായി പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയുടെ സങ്കീർണതയും അപകടസാധ്യതയും മുൻനിർത്തി മറ്റു ആശുപത്രികൾ വിസമ്മതിക്കുകയും വിദഗ്ധ പരിചരണത്തിനായി ഇൻഡ്യാന ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയും വിശദമായ മറ്റു പരിശോധനകൾക്ക് വിധേയമാക്കുകയുമായിരുന്നു.
രാജ്യത്ത് നിലവിൽ നാല് പേരിൽ മാത്രം വിജയകരമായി നടന്നിട്ടുള്ള ഈ ചികിത്സ കർണാടകയിൽ ആദ്യമായിട്ടാണ് നടത്തപ്പെടുന്നത്. ഡോ. പ്രശാന്ത് വൈജയന്ത്, ഡോ. ശ്യാം കെ അശോക് എന്നീ കാർഡിയാക് സർജന്മാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയയുടെ ആദ്യഘട്ടം നിർവഹിച്ച ശേഷം തൊറാസിക് അയോർട ആൻഡ് അബ്ഡോമിനൽ അയോർട എൻഡോ വാസ്കുലാർ സെൻറിംഗ് ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. യൂസഫ് കുംബ്ലെയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുകയായിരുന്നു.
ഇവരെ കൂടാതെ കാർഡിയാക് അനസ്തറ്റിസ്റ്റുമാരായ ഡോ. ആദിത്യ ഭരദ്വാജ്, ഡോ. സുഖൻ എൻ ഷെട്ടി, നെഫ്രോളജിസ്റ്റ് ഡോ. പ്രദീപ് കെ ജെ, കാർഡിയോളജിസ്റ്റ് ഡോ. സന്ധ്യ റാണി, ഡോ സയ്യിദ് മുഹമ്മദ് എന്നിവരുടെ സേവനവും ലഭിച്ചു. ഒരാഴ്ചത്തെ നിരീക്ഷണത്തിനും ആശുപത്രി വാസത്തിനും ശേഷം രോഗി സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്. കർണാടകയിലെ തന്നെ പല സങ്കീർണമായ മെഡികൽ സർജറികളും ഇന്റർവെൻഷണൽ പ്രൊസീജറുകളും ആദ്യമായി മംഗ്ളൂറിലെ ഇൻഡ്യാന ആശുപത്രിയിൽ വിജയകരമായി ചെയ്യാൻ കഴിയുന്നതിൽ തികഞ്ഞ അഭിമാനമുണ്ടെന്ന് ഡോ. എ യൂസഫ് കുമ്പള പറഞ്ഞു.