Home LATEST NEWS malyalam പുതിയ വാർത്ത മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം പുലര്‍ച്ചെ 4.06ന് നടന്നു

മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം പുലര്‍ച്ചെ 4.06ന് നടന്നു

11
0

Source :- SIRAJLIVE NEWS

ഫ്‌ളോറിഡ | മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്കു വഹിച്ചുകൊണ്ട് നാസയുടെ ആര്‍ട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.06ന് നടന്നു. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാല് പേരെ വഹിച്ച് എസ് എല്‍ എസ് റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നത്. എസ് എല്‍ എസ് എന്ന ഭീമന്‍ റോക്കറ്റില്‍ ഒറയോണ്‍ എന്ന യാത്രാപേടകത്തിലാണ് യാത്ര.

ഒരു സ്ത്രീയും ഒരു കറുത്ത വര്‍ഗ്ഗക്കാരനും ഭാഗമായ ചരിത്രത്തിലെ ആദ്യ മനുഷ്യ ചാന്ദ്ര ദൗത്യമാണിത്. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റെയ്ഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറെമി ഹാന്‍സന്‍ എന്നിവരാണ് ആ പേടകത്തിലുള്ളത്. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ സ്ത്രീയാണ് ക്രിസ്റ്റീന കോച്ച്. വിക്ടര്‍ ഗ്ലോവര്‍ ആദ്യ കറുത്ത വര്‍ഗക്കാരനും. ജെറെമി ഹാന്‍സണാകട്ടെ ആദ്യ അമേരിക്കന്‍ ഇതര സഞ്ചാരിയും.

പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തില്‍ ദൗത്യത്തിന്റെ ഒരു ഘട്ടത്തില്‍ ഒറയോണെത്തും. നാല് പേരും കെന്നഡി സ്‌പേസ് സെന്ററിലെ പ്രത്യേക ക്വാറന്റീന്‍ സംവിധാനത്തിലായിരുന്നു. ഉറക്കവും ഭക്ഷണവും ജലപാനവും പോലും കര്‍ശന നിയന്ത്രണത്തിലായിരുന്നു. യാത്രയില്‍ നാല് പേര്‍ക്കും കൂട്ടായി റൈസ് എന്ന ചെറു പാവയുമുണ്ട്.

അതിനകത്ത് നേരത്തെ രജിസ്റ്റര്‍ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാര്‍ഡും.
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആര്‍ട്ടെമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറെയോണ്‍ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്.

2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറയോണ്‍ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ചൈനയ്ക്കും മുന്‍പേ മനുഷ്യനെ ചന്ദ്രനില്‍ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം.