Source :- SIRAJLIVE NEWS
തിരുവനന്തപുരം | മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസില്‍ പ്രതികരിച്ച് നടനും ബി ജെ പി നേതാവുമായ ജി കൃഷ്ണകുമാര്‍. ജാതീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജീവനക്കാരും.
ദിയയുടെ സ്ഥാപനത്തില്‍ നിന്ന് ഈ മൂന്ന് പേര് പണം തട്ടിയെടുത്തിരുന്നുവെന്നും ഇതിന്റെ പേരില്‍ കേസ് നല്‍കിയതിന് പിന്നാലെ അവര്‍ നല്കിയ വ്യാജ കൗണ്ടര്‍ കേസാണ് തട്ടിക്കൊണ്ടുപോയതെന്ന പരാതിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഞങ്ങള്‍ പരാതി കൊടുത്തതിന്റെ പിറ്റേ ദിവസമാണ് മൂന്ന് കുട്ടികള്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ളതാണ് കേസ്. പക്ഷെ ഇതിനെതിര ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. അതെല്ലാം പോലീസിന് നല്‍കിയിട്ടുണ്ട്.
എന്നാല്‍ പരാതി നല്‍കിയവരുടെ കൈയില്‍ അങ്ങനെ യാതൊരു തെളിവുമില്ല. മകളുടെ പല ചടങ്ങുകളിലും ദിയക്ക് ഒപ്പം കൂടെ നിന്നവരാണ് പരാതി നല്‍കിയിരിക്കുന്നത്. പലപ്പോഴും ഇങ്ങനെയല്ല അവരോട് നില്ക്കേണ്ടതെന്ന് പറഞ്ഞപ്പോഴും എന്റെ അനിയത്തിമാരെ പോലെയാണ് എന്ന് ദിയ പറഞ്ഞിരുന്നു. ന്യായം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും ജി കൃഷണകുമാര്‍ പറഞ്ഞു. കുറ്റം സമ്മതിക്കുന്നതും പണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ തെളിവും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അതിനിടെ, നടന് കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ദിയയുടെ സ്ഥാപനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരികള്‍ രംഗത്തുവന്നു. രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് യുവതികള്‍ പറഞ്ഞു. ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന് എന്ന പേരില്‍ ഒരാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലമാണെന്നും യുവതികള്‍ പറയുന്നു. ജാതീയമായി അധിക്ഷേപിക്കാറുണ്ടെന്നും ഇവര്‍ ആരോപിച്ചുു. തങ്ങള്‍ ജോലിക്ക് കയറിയിട്ട് ഒരു വര്‍ഷമായി. കസ്റ്റമേഴ്സിന്റെ പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് ഇട്ടാല്‍ മതിയെന്ന് പറഞ്ഞിരുന്നു.
നികുതിയുമായി ബന്ധപ്പെട്ട കാര്യമുള്ളതുകൊണ്ടാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയത്. ദിയ ആണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം മതിയെന്ന് പറഞ്ഞത്. എന്തുപറഞ്ഞാലും അടിച്ചമര്‍ത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ കസ്റ്റമേഴ്സിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതിന്റെ സ്ക്രീന്‍ഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ജീവനക്കാര്‍ കാരണം 200 ഓര്‍ഡര്‍ നഷ്ടമായെന്ന് ദിയ പറഞ്ഞു. ഇതിന് പകരം അഞ്ചു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.
സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ജീവനക്കാരുടെ അഡ്രസ് ആണ് ഉപയോഗിച്ചത്. രണ്ടു വാഹനങ്ങളിലായി തങ്ങളെ തട്ടിക്കൊണ്ടു പോവുകയാണ് ചെയ്തത്. നിങ്ങളൊക്കെ മുക്കുവ വിഭാഗത്തില്‍ നിന്നുള്ളവരെ. എന്തിനാണ് ഐഫോണ്‍ ഉപയോഗിക്കുകന്നത് തുടങ്ങി നിരന്തരം അധിക്ഷേപിച്ചിരുന്നതായും അവര്‍ പറഞ്ഞു.