Source :- SIRAJLIVE NEWS
കണ്ണൂര്‍| കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. നിതിന്‍ ജീവനൊടുക്കിയതാണെന്ന് പോലീസ് ഉറപ്പിക്കുമ്പോഴും ദുരൂഹത ആരോപിക്കുകയാണ് കുടുംബം. നിതിന്‍ കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖകള്‍ ഇന്നലെ പുറത്തു വന്നിരുന്നു. അതിനിടെ, നിതിന്‍ രാജിന്റെ മരണത്തില്‍, ലോണ്‍ ആപ്പില്‍ നിന്നുള്ള മെസേജുകളും അന്വേഷണ പരിധിയിലുണ്ട്. നിതിന്റെ അധ്യാപികയുടെ നമ്പറിലേക്ക് വന്ന മെസേജുകള്‍ ആണ് പരിശോധിക്കുക. അധ്യാപികയുടെ നമ്പര്‍ ലോണ്‍ ആപ്പ് സംഘത്തിന് എങ്ങനെ ലഭിച്ചുവെന്നത് നിര്‍ണായകമാണ്.
നടപടി നേരിട്ട രണ്ട് അധ്യാപകര്‍ക്കു പുറമെഹോസ്റ്റല്‍ വാര്‍ഡന്‍ കമല്‍, അധ്യാപിക ശ്രീലത എന്നിവര്‍ക്കും നിതിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് പിതാവ് ആരോപിച്ചു. ശ്രീലത എന്ന അധ്യാപികയാണ് അവസാനം നിതിനെ ടോര്‍ച്ചര്‍ ചെയ്തതെന്നാണ് നിതിന്റെ സഹോദരി പറഞ്ഞത്. ശ്രീലതക്കെതിരെ ശക്തമായ നടപടിയെടുക്കണം. കോളജിലേക്ക് പഠിക്കാന്‍ പോയ നിതിനെ മാനസിക വിഭ്രാന്തിയുള്ള കുട്ടിള്‍ താമസികുന്ന മുറിയിലാണ് പാര്‍പ്പിച്ചതെന്നും ഹോസ്റ്റലില്‍ കടുത്ത മാനസിക സംഘര്‍ഷം ഉണ്ടായെന്നും പിതാവ് പറഞ്ഞു.
ലോണ്‍ ആപ്പ് കാരണം പ്രശ്നം ഉണ്ടായെങ്കില്‍ വീട്ടുകാരെ അറിയിക്കണമായിരുന്നുവെന്നും നിതിന്റെ പിതാവ് രാജന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു കോള്‍ പോലും കോളജില്‍ നിന്ന് വന്നിട്ടില്ല. മരണശേഷം ആരും കോളേജില്‍ നിന്ന് വിളിച്ചിട്ടില്ല. സഹപാഠികള്‍ എങ്കിലും സത്യം തുറന്ന് പറയണമെന്നും പിതാവ് വ്യക്തമാക്കി. നിതിന്‍ ലോണ്‍ എടുത്തിട്ടുണ്ടെന്ന് പിതാവ് സ്ഥിരീകരിച്ചു. മാതാവിന്റെ ചികിത്സ ആവശ്യത്തിനായാണ് ഓണ്‍ലൈന്‍ ലോണ്‍ എടുത്തത്. കൃത്യമായി അടച്ചിരുന്നു. ഇടക്ക് വീഴ്ച വന്നു, പിന്നീട് അടച്ചു. അധ്യാപികയുടെ പേരില്‍ ലോണ്‍ എടുത്തു എന്നത് കള്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം ഇന്ന് ഗവര്‍ണറെ അറിയിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.



