Home LATEST NEWS malyalam പുതിയ വാർത്ത ഇസ്റാഈൽ-യുഎസ് ആക്രമണം തുടർന്നാൽ എണ്ണനീക്കം തടയുമെന്ന് ഇറാൻ; ഇരുപത് മടങ്ങ് ശക്തിയിൽ തിരിച്ചടിക്കുമെന്ന് ട്രംപ്

ഇസ്റാഈൽ-യുഎസ് ആക്രമണം തുടർന്നാൽ എണ്ണനീക്കം തടയുമെന്ന് ഇറാൻ; ഇരുപത് മടങ്ങ് ശക്തിയിൽ തിരിച്ചടിക്കുമെന്ന് ട്രംപ്

17
0

Source :- SIRAJLIVE NEWS

ദുബൈ | യുഎസും ഇസ്റാഈലും ആക്രമണങ്ങൾ തുടർന്നാൽ മിഡിൽ ഈസ്റ്റിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചതോടെ മേഖലയിൽ യുദ്ധപ്രതീതി വർധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുത്തിയാൽ ഇറാനെ ഇതുവരെ നേരിട്ടതിനേക്കാൾ ഇരുപത് മടങ്ങ് ശക്തിയിൽ യുഎസ് തകർക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിക്ക് കീഴിൽ ഇറാന്റെ സുരക്ഷാ വിഭാഗം അണിനിരക്കുന്നതും യുദ്ധം പെട്ടെന്ന് അവസാനിക്കില്ലെന്ന ആശങ്കയും ആഗോള സാമ്പത്തിക വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാന്റെ സായുധ സേന ഈ മേഖലയിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും ആക്രമണകാരികൾക്കും അവരുടെ പങ്കാളികൾക്കും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ല. എണ്ണ, വാതക വിലകൾ നിയന്ത്രിക്കാനുള്ള അവരുടെ ശ്രമങ്ങൾ താൽക്കാലികവും വ്യർത്ഥവുമാണെന്നും ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി പറഞ്ഞു. യുദ്ധം എന്നവസാനിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനകൾ നുണകൾ മാത്രമാണെന്നും അപമാനകരമായ തോൽവികൾക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് സൈനിക നേട്ടങ്ങൾ കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുകയാണെന്നും ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി പറഞ്ഞു.

“നിങ്ങളുടെ ആയുധശേഖരം തീർന്നുപോകാൻ പോകുന്നുവെന്നും യുദ്ധത്തിൽ നിന്ന് മാന്യമായ ഒരു രക്ഷപ്പെടൽ മാർഗം നിങ്ങൾ അന്വേഷിക്കുകയാണെന്നും ഞങ്ങൾക്കറിയാം. എന്തുകൊണ്ടാണ് നിങ്ങൾ അമേരിക്കൻ ജനതയോട് സത്യം പറയാത്തത്? പേർഷ്യൻ ഗൾഫ് മേഖലയിലെ എല്ലാ യുഎസ് സൈനിക അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടുവെന്ന് അമേരിക്കക്കാർ അറിയരുതെന്ന് ട്രംപ് ആഗ്രഹിക്കുന്നു” – നൈനി കൂട്ടിച്ചേർത്തു.

അതേസമയം, ഇറാന്റെ സൈനിക ശേഷിക്ക് ഇതിനോടകം തന്നെ വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്നും താൻ നിശ്ചയിച്ച നാല് ആഴ്ചത്തെ സമയപരിധിക്ക് മുമ്പ് തന്നെ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അവകശപ്പെട്ടു. ഹോർമുസ് കടലിടുക്കിനുള്ളിലെ എണ്ണപ്രവാഹം തടയുന്ന എന്തെങ്കിലും ഇറാൻ ചെയ്താൽ, ഇതുവരെ നേരിട്ടതിനേക്കാൾ ഇരുപത് മടങ്ങ് കഠിനമായി അമേരിക്ക അതിനെ നേരിടും. എളുപ്പത്തിൽ നശിപ്പിക്കാവുന്ന ലക്ഷ്യങ്ങൾ ഞങ്ങൾ തകർക്കും. അത് ഇറാനെ ഒരു രാഷ്ട്രമായി വീണ്ടും നിർമ്മിക്കുന്നത് അസാധ്യമാക്കും – മരണം, തീ, ക്രോധം എന്നിവ അവരുടെ മേൽ വാഴും – പക്ഷേ അത് സംഭവിക്കരുതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു! – ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

അതിനിടെ, എണ്ണ വിതരണം തടസ്സപ്പെട്ടതോടെ വികസ്വര രാജ്യങ്ങളിൽ ഇന്ധനവില കുതിച്ചുയരുകയാണ്.ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ട്രംപ് ഇക്കാര്യം സംസാരിച്ചു. ടെഹ്‌റാനിലെ എണ്ണ ശുദ്ധീകരണശാലയിൽ നടന്ന ആക്രമണത്തെത്തുടർന്ന് നഗരം കറുത്ത പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്. ഇത് ഭക്ഷണത്തിലും വെള്ളത്തിലും വായുവിലും മലിനീകരണമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇതിനിടെ മധ്യ ഇറാനിലും ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്റാഈൽ പുതിയ ആക്രമണങ്ങൾ നടത്തി. ഇറാനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തുർക്കി വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ദേശീയ വനിതാ ഫുട്ബോൾ ടീമിലെ അഞ്ച് കളിക്കാർ ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടിയതായും വിവരമുണ്ട്.

ഇറാന്റെ മിസൈൽ ശേഷിയും ആണവ പദ്ധതികളും നശിപ്പിക്കുക എന്നതാണ് വാഷിംഗ്ടണിന്റെ ലക്ഷ്യമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുമ്പോൾ, ഇറാനിലെ പുരോഹിത ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണ് ഇസ്റാഈൽ ലക്ഷ്യമിടുന്നത്. ഫെബ്രുവരി അവസാനം മുതൽ യുഎസും ഇസ്റാഈലും നടത്തുന്ന വ്യോമാക്രമണങ്ങളിൽ 1,332 ഇറാനിയൻ സിവിലിയന്മാർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡർ അറിയിച്ചു.

Summary

Iran’s Revolutionary Guards have threatened to block all oil shipments from the Middle East if US and Israeli attacks persist, leading to a stern counter-warning from President Donald Trump. The ongoing conflict has caused global market volatility and spiked oil prices, especially following the appointment of Iran’s new Supreme Leader Mojtaba Khamenei. While casualties rise and energy infrastructure is targeted, the US is considering easing sanctions on Russian oil to mitigate the global supply shortage.