Home LATEST NEWS malyalam പുതിയ വാർത്ത കാസര്‍കോടിനെ കേരളത്തിന്റെ സോളാര്‍ ഹബ്ബ് ആക്കി മാറ്റും: മുഖ്യമന്ത്രി

കാസര്‍കോടിനെ കേരളത്തിന്റെ സോളാര്‍ ഹബ്ബ് ആക്കി മാറ്റും: മുഖ്യമന്ത്രി

4
0

Source :- SIRAJLIVE NEWS

കാഞ്ഞങ്ങാട് | കാസര്‍കോടിനെ കേരളത്തിന്റെ സോളാര്‍ ഹബ്ബ് ആക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചീമേനി, പെര്‍ദാല എസ്റ്റേറ്റുകളിലെ സോളാര്‍ വൈദ്യുത നിലയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാസര്‍കോട് ജില്ലയില്‍ നിലവില്‍ പൈവളിഗെയിലും അമ്പലത്തറയിലും കരിന്തളത്തും സോളാര്‍ പാര്‍ക്കുകളുണ്ട്. ചീമേനിയിലും പെര്‍ഡാലയും കൂടി സൗരോര്‍ജ വൈദ്യുത നിലയം വരുന്നതോടെ കാസര്‍കോട് കേരളത്തിന്റെ സോളാര്‍ ഹബ്ബായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കാസര്‍ക്കോട് ജില്ലയിലെ ചീമേനി എസ്റ്റേറ്റിലും പെര്‍ദാല എസ്റ്റേറ്റിലുമായി ലഭ്യമായ 300 ഏക്കറില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനും നടത്തുന്നതിനും തയ്യാറുള്ള കമ്പനികളില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിക്കുകയും ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേച്ചര്‍ ഡ്യൂ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇതില്‍ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഈ എസ്റ്റേറ്റുകളില്‍ ബാറ്ററി സ്റ്റോറേജോടുകൂടിയ 110 മെഗാവാട്ട് സോളാര്‍ നിലയം സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും ചീമേനി എസ്റ്റേറ്റില്‍ 80 മെഗാവാട്ട് നിലയവും പെര്‍ഡാല എസ്റ്റേറ്റില്‍ 30 മെഗാവാട്ട് നിലയവുമാണ് വിഭാവനം ചെയ്യുന്നത്. ബാറ്ററി സ്റ്റോറേജ് കൂടി ഉള്‍പ്പെടുത്തി പീക്ക് സമയങ്ങളില്‍ നാലുമുതല്‍ എട്ടുമണിക്കൂര്‍ വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കന്‍ മലബാറിന്റെ വികസന കുതിപ്പിന് ഊര്‍ജ്ജം പകരും.

2027 മെയ് മാസത്തോടെ പദ്ധതി പൂര്‍ത്തീകരിച്ച് ഉത്പാദനം തുടങ്ങാന്‍ കഴിയും. ചീമേനി എസ്റ്റേറ്റില്‍ നിന്നും 125 മില്യണ്‍യൂണിറ്റും പെര്‍ഡാലയില്‍ നിന്നും 47 മില്യണ്‍ യൂണിറ്റും വൈദ്യുതി ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഡി പി ആര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിലയങ്ങളുടെ നിര്‍മ്മാണത്തിന് ഏകദേശം 500കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി.ക്ക് ആവശ്യമായി വരുന്നില്ലെങ്കില്‍ ഗ്രീന്‍ പവര്‍ ആവശ്യമുള്ള സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കിയും പദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

കേരളത്തിന്റെ വൈദ്യുതി വികസനത്തില്‍ ചീമേനി, പെര്‍ഡാല സൗരോര്‍ജ വൈദ്യുതനിലയങ്ങള്‍ പ്രധാനപങ്കു വഹിക്കും. പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് പ്രത്യക്ഷത്തില്‍ അഞ്ചുലക്ഷത്തോളം തൊഴില്‍ ദിനങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട് 60 സ്ഥിരം ജോലികളും ഉണ്ടാകുമെന്നും ഹരിതോര്‍ജ്ജം എന്ന നിലക്ക് പദ്ധതിക്കാലയളവില്‍ മൊത്തത്തില്‍ 35 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം കുറക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.വി. ജാനകി, വാര്‍ഡ് മെമ്പര്‍ എ.വി. ലളിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേച്ചര്‍ ഡ്യൂ എനര്‍ജി എം.ഡി. മാഹിന്‍ സുബൈര്‍ സ്വാഗതവും കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ.പി സലാം നന്ദിയും പറഞ്ഞു.