Source :- SIRAJLIVE NEWS
തൃശൂര്‍ | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിയമസഭാ തെരഞ്ഞെുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരം മറച്ചു വച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കും. വ്യക്തമായ ചട്ടലംഘനമാണ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയിരിക്കുന്നത്. അതിനെതിരെ മറ്റു നിയമനടപടികളും യു ഡി എഫ് സ്വീകരിക്കും. ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടങ്ങളും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ സ്വത്തുവകകളുടെ പൂര്‍ണ വിവരം നല്‍കണം. എന്നാല്‍, കര്‍ണാടകയിലെ കോറമംഗലയില്‍ 68-2-408 എന്ന ക്രമനമ്പറിലുള്ള വസ്തുവിന്റെ വിവരം രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ മറച്ചു വെച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 2026 മാര്‍ച്ച് 17ന് ഈ വസ്തുവിന്റെ പേരില്‍ 5,02,085 രൂപ നികുതിയടച്ചത് രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ചപ്പോള്‍ ഈ വസ്തുവിന്റെ വിവരം സ്വത്തുവകകളില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ്. ഇപ്പോള്‍ ഒഴിവാക്കിയത് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ്. എന്നിട്ടും പത്രിക സ്വീകരിച്ചതിനെതിരെ നിയമപരമായ എല്ലാ നടപടികളും യു ഡി എഫ് സ്വീകരിക്കുമെന്നും കെ സി വേണുഗോപാല്‍ സൂചിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടികള്‍ മറിക്കുന്ന സി പി എം അതിനു വേണ്ടി ബാര്‍ മുതലാളിമാരില്‍ നിന്നു കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് നീട്ടിക്കൊടുത്തതെന്നും വേണുഗോപാല്‍ ആരോപിച്ചു.
ക്ലാസിഫിക്കേഷന്‍ അനുവദിക്കാനാവില്ലെന്നും ലൈസന്‍സ് പുതുക്കിക്കൊടുക്കരുതെന്നും എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശിച്ച ഇരുനൂറോളം ബാറുകള്‍ക്കു പോലും അതീവരഹസ്യമായി കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. ബാറുകളുടെ പ്രവര്‍ത്തനസമയം ദിവസം രണ്ടു മണിക്കൂര്‍ വര്‍ധിപ്പിച്ച് അനുമതി നല്‍കിയ അതേ ദിവസം തന്നെയാണ് ബാറുകളുടെ ലൈസന്‍സ് നീട്ടിക്കൊടുത്തതും. കോടിക്കണക്കിന് രൂപയുടെ കൊടിയ അഴിമതി ഇതിന് പിന്നിലുണ്ടെന്നു വ്യക്തമാണ്. മദ്യവര്‍ജനമാണ് നയം എന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ പുതുതായി 377 ബാറുകള്‍ക്കാണ് അനുമതി നല്‍കിയതെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.



