Source :- SIRAJLIVE NEWS
തിരുവനന്തപുരം| സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള 23000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് നഷ്ടപ്പെട്ടതായി പരാതി. ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി വോട്ട് അവകാശം നിഷേധിച്ചുവെന്നു സര്‍വീസ് സംഘടനകള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു. കമ്മീഷന്റെ വീഴ്ചകള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടത്തുകയാണ്. പോസ്റ്റല്‍ ബാലറ്റ് നിജസ്ഥിതി പുറത്ത് വിടാന്‍ അധികാരികള്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് ബാലറ്റ് നല്‍കുമെന്നും വോട്ട് ചെയ്യാന്‍ അവസരമുണ്ടാക്കുമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. പരിശീലന കാലയളവില്‍ ഉള്‍പ്പെടെ പോസ്റ്റല്‍ ബാലറ്റ് ചെയ്യാനുള്ള ക്രമീകരണം ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാഗ്ദാനം നല്‍കിയിരുന്നതാണ്. എന്നാല്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നവര്‍ക്ക് പോലും ബാലറ്റ് ലഭിച്ചിരുന്നില്ലെന്നും സര്‍വീസ് സംഘടനകള്‍ പറഞ്ഞു.
അതേസമയം, പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എത്രത്തോളം പോസ്റ്റല്‍ വോട്ടുകള്‍ അനുവദിച്ചിട്ടുണ്ട് എന്നതില്‍ കമ്മീഷന്‍ ഹൈക്കോടതിയില്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. സിപിഐഎമ്മും വിഷയത്തെ ഗൗരവമായാണ് കാണുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് എം വി ജയരാജന്‍ പറഞ്ഞത്. സിപിഐഎം കണക്കനുസരിച്ച് ഏകദേശം 35000ത്തോളം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നാണ് കണ്ടെത്തല്‍. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ വരും ദിവസങ്ങളില്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് സിപിഐഎം ആവശ്യം.



